National
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വൻ വിജയം നേടി പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴക വെട്രി കഴകം തമിഴ്നാടിന് പുറത്തേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ചും, ഒരു തമിഴ് പ്രാദേശിക പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് മന്ത്രി തന്റേതായ ശൈലിയിൽ മറുപടി നൽകിയത്.
"അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടല്ലേ ഉള്ളൂ. ഇപ്പോൾ തന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപ്പോകും. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ." - സുരേഷ് ഗോപി പറഞ്ഞു. ടിവികെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
Movies
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിന്റെ വാക്കുകള്‍. ഒരു റസ്റ്റോറന്റിലിരുന്ന് ബീഫ് കഴിച്ചതിന് താരം നേരിട്ട അനുഭവമാണ് തുറന്നുപറഞ്ഞത്.
തൊട്ടടുത്ത മേശയിലിരുന്നയാൾ ബിജെപി, ബീഫ് ബീഫ് എന്നു പറഞ്ഞ് കളിയാക്കുകയായിരുന്നുവെന്നാണ് മാധവ് പറഞ്ഞത്.
''ഞാന്‍ ഒരു റസ്റ്റോറന്റിലിരുന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് സ്റ്റീക്ക് കഴിക്കുകയായിരുന്നു. എന്റെ അച്ഛനുമറിയാം ഞാനത് കഴിക്കുന്നത്. അച്ഛന് എന്നോട് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല.
മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ബീഫ് അടക്കം ഒന്നും കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. എന്റെ ചേച്ചിയും സുഹൃത്തുക്കളും അടുത്തൊരു ടേബിളില്‍ ഇരിപ്പുണ്ട്. ഞാനും എന്റെ കസിനും സുഹൃത്തും ഒരുമിച്ചാണ് ഇരിക്കുന്നത്. എന്റെ തൊട്ടടുത്തായി രണ്ട് പേര് ഇരിക്കുന്നുണ്ടായിരുന്നു.
അതില്‍ ഒരാള്‍ മറ്റൊരാളോട് പറയുകയാണ്. എനിക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ബിജെപി, ബീഫ് ബീഫ് എന്ന്. ഞാന്‍ കഴിക്കുന്നതിനെ കളിയാക്കി പറയുകയാണ്.
എനിക്ക് ഒരു റസ്റ്റോറന്റില്‍ പോയി സമാധനത്തോടെ ഭക്ഷണം കഴിക്കാനുള്ള സ്പേസ് പോലും ഈ നാട്ടിലില്ലെന്ന് പറഞ്ഞാല്‍ പരിതാപകരമാണ്. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളത് കേരളത്തിലല്ലേ. ഇങ്ങനെയുള്ളവരില്‍ നിന്നും ഇതാണോ പ്രതീക്ഷിക്കേണ്ടത്''. മാധവ് സുരേഷ് പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പടയൊരുക്കം. തൃശൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള മണ്ഡലങ്ങളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു.
തൃശൂരിൽ നിന്ന് ആദ്യമായി ഒരു ബിജെപി പ്രതിനിധിയെ പാർലമെന്റിലേക്ക് അയച്ചപ്പോൾ ജനങ്ങൾക്കും പ്രവർത്തകർക്കും വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിയായിട്ടും ഒരു പദ്ധതിപോലും നേടിയെടുക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന വിമർശനം.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി എംപി. അന്വേഷണത്തിലെ കണ്ടെത്തലുകൾ പറഞ്ഞു. കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു.
എന്നാൽ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിതിൻ രാജിന്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
Kerala
കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയിൽ സുരേഷ് ഗോപിക്ക് ആശ്വാസം. ഹർജി ഹൈക്കോടതി തള്ളി. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടം നൽകിയ ഹർജിയാണ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ജോഷി വില്ലടം ഹർജി നൽകിയത്. ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ രണ്ടു ഹർജികളാണ് ഉണ്ടായിരുന്നത്.
മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹർജി തുടക്കത്തിൽ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രിൽ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു.
Kerala
തൃശൂര്‍: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ല. അതുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചു.
ലോക്കൽ പോലീസിനോട് ചോദിക്കൂ സത്യം പുറത്തുവരും. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. തന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേയെന്നും സുരേഷ്ഗോപി ചോദിച്ചു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തിയത്.
ദേവനും ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Kerala
തൃശൂർ: ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ കണക്ക് നല്കിയാല് എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വിചാരണ നേരിടണമെന്നും ഹൈക്കോടതി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഇടക്കാല അപേക്ഷ കോടതി നിരസിച്ചു.
അതേസമയം, തൃശൂരിലെ പച്ചക്കറി മാര്‍ക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകള്‍ വിതരണം ചെയ്തെന്ന അഴിമതി ആരോപണം കോടതി റദ്ദാക്കി. മറ്റ് ആരോപണങ്ങളില്‍ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദങ്ങള്‍ കോടതി തള്ളി.
ഹര്‍ജിയിലെ 16ാം ഖണ്ഡികയില്‍ പറയുന്ന കുട വിതരണവുമായി ബന്ധപ്പെട്ട ആരോപണം സിപിസി ചട്ടപ്രകാരം ഒഴിവാക്കിയെങ്കിലും മറ്റ് അഴിമതി ആരോപണങ്ങളില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി.തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്ത് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ആണ് കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം സുരേഷ് ഗോപി അഴിമതി കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സുരേഷ് ഗോപി വിജയിച്ചത്.
വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി, സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക കൈമാറി, വോട്ടറുടെ മകള്‍ക്ക് കൈക്കൂലിയായി മൊബൈല്‍ ഫോണ്‍ നല്കി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
Kerala
കൊച്ചി: തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് ആണ് സുരേഷ് ഗോപിക്കെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാൽ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.
Kerala
തൃശൂർ: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപി.
താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം യുവനടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങൾ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ആവശ്യത്തിന് സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷം നേരിട്ടത് ഭരണദുരന്തമാണ്. 2006ൽ വി.എസിനെ ഒരുകാരണവശാലും വിജയിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുപാട് പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് താൻ.
2006ൽ വി.എസിനുവേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെ പോലെയും നായനാരെ പോലെയും ചങ്കുറപ്പുള്ള ഒരു നേതാക്കളും ഇന്ന് സിപിഎമ്മിൽ ഇല്ല.
എൻഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം ഉണ്ടാകണം. രാഹുൽ ഗാന്ധി ഒരു പാരമ്പര്യം ആണെങ്കിൽ പത്മജയും ഒരു പാരമ്പര്യമാണ്. കരുണാകര പാരമ്പര്യത്തിന്റെ തുടർച്ചയാണ് താമരചിഹ്നത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതി വയ്ക്കുന്ന പേരിൽ ലീഡർ കരുണകാരൻ ഉണ്ടാകും.
അവരെ വിജയിപ്പിച്ചു വിട്ടാൽ അത് വലിയ ഗുരുദക്ഷിണയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചു വിജയിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കർട്ടൻ റൈസർ അതായി മാറിയേനെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് താൻ പറയില്ല, അത് പോലീസ് ആണ് പറയേണ്ടത്.
ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വയ്ക്കേടോ എന്ന് നിയമസഭയിൽ പറയാൻ ആരും ഇല്ലാതായി പോയെന്നും സുരേഷ് ഗോപി വിമർശിച്ചു.
Kerala
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തതുകൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20 ശതമാനം വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ചില ഘട്ടങ്ങളിൽ അനിവാര്യമാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം.
രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.
ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
Kerala
ചങ്ങനാശേരി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശൂരില്‍നിന്നു തനിക്കു കിട്ടിയ ഒരു ഉപഹാരം എസ്ബി കോളജിനു സമ്മാനിച്ചു.സ്വര്‍ണനിറമുള്ള നെറ്റിപ്പട്ടത്തിന്റെ മാതൃകയാണ് കോളജിനു സമ്മാനമായി നല്‍കിയത്.
ഞാന്‍ തൃശൂര്നിന്ന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. കോളജിലെ പൂര്‍വവിദ്യാര്‍ഥികളും ചലച്ചിത്ര പ്രതിഭകളുമായ പ്രേംനസീര്‍, എം.ജി. സോമന്, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഈ സമ്മാനം കോളജിനു സമര്‍പ്പിക്കണമെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി അഭ്യര്‍ഥിച്ചു.
ഇതിന്‍പ്രകാരം ഉപരാഷ്ട്രപതി ഈ ഉപഹാരം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ക്കു കൈമാറി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് ഉണ്ടായോയെന്ന് വ്യക്തത വരുത്താന്‍ വിജിലന്‍സ് സംഘം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര നിര്‍മാണ ആവശ്യത്തിന് സ്വര്‍ണം സംഭാവന ചെയ്തവരില്‍ നിന്നു മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു.
സ്വര്‍ണം സംഭാവന നല്‍കിയവരുടെ പട്ടികയില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റ് സിനിമാ താരങ്ങളോടും കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്കാന് താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു.
മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ 27 പേരാണ് കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവനയായി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. ബോര്‍ഡിന് ലഭിച്ച സ്വര്‍ണത്തിന്റെയും കൊടിമര പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച സ്വര്‍ണത്തിന്റെയും കണക്ക് ഒത്തുനോക്കുന്നതിനാണ് വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയത്. കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം ദുരീകരിക്കാനാണ് വിജിലന്‍സിന്റെ നടപടി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.
ഞായറാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി സംഭാവന നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം.
കൊടിമര നവീകരണത്തിനായി 27 പേർ സ്വർണം നൽകിയതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. അതിന് പുറമെ മറ്റ് ചിലരും സ്വർണം നൽകിയെങ്കിലും അവരുടെ വിവരങ്ങൾ വ്യക്തമല്ല.
കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്കുമാര്‍ എന്നിവരിൽനിന്നും വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയിരുന്നു.
District News
മണ്ണയ്ക്കനാട്: കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ മന്ത്രി രണ്ടര മണിക്കൂറോളം ക്ഷേത്രത്തിലുണ്ടായിരുന്നു. പ്രധാന വഴിപാടുകളായ ഒറ്റയട, 108 കുടം അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം തുടങ്ങിയവ സുരേഷ് ഗോപിയുടെ പേരിൽ വഴിപാട് നടത്തി. ചലച്ചിത്ര നടനും ദേവസ്വം രക്ഷാധികാരിയുമായ ബാബു നമ്പൂതിരിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
Kerala
തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമ യാത്രയ്ക്കിടയിലാണ് സംഭവം.
വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. യാത്രയിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല.
തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി ഓട്ടോയിൽ കയറിയതിന് പിന്നാലെ ഗൺമാൻ ഓട്ടോ ഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു.
മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയിൽ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Kerala
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
താൻ തന്നെയാണ് അതിൽ സ്വർണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്. 300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്.
വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി.
അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ അജയ് തറയിൽ, പ്രസിഡന്റ് പ്രയാർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്വർണം വാങ്ങിവച്ചത്. ഭഗവാന് സമർപ്പിച്ചതാണ്. രസീത് വാങ്ങിയില്ല. രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Movies
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുടുംബസമേതമാണ് താരം എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
‘‘ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.
ഈ പുണ്യവേളയിൽ ബംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്കുകയുണ്ടായി.
Kerala
കൊച്ചി: കേരളത്തിന് എയിംസ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ തൃശൂർ ജില്ലയെ പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ്ഗോപിയുടേതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ്ഗോപിയെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിലാണ് വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദേഹത്തിന്റേതെന്ന് കെ.ബി.ഗണേഷ്കുമാർ പ്രതികരിച്ചത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയും കെ.ബി.ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചു. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്ന് അദേഹം ആരോപിച്ചു.
യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്ന് ആരോപിച്ച മന്ത്രി ബിജെപിയേക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കമെന്നും അഭിപ്രായപ്പെട്ടു. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
NRI
ദുബായി: 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അഞ്ചാമത് ഗ്ലോബൽ കൺവൻഷൻ ഈ മാസം 16, 17, 18 തീയതികളിൽ ദുബായിയിൽ നടക്കും.
ദുബായി ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് കൺവൻഷന്റെ പ്രമേയം.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൺവൻഷൻ ലക്ഷ്യമിടുന്നത്.
ദുബായിയിൽ നടക്കുന്ന ഇത്തവണത്തെ ഗ്ലോബൽ കൺവൻഷൻ ആഗോള പ്രവാസി സംഗമ വേദിയാകുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
2016ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷൻ കഴിഞ്ഞ പത്തു വർഷമായി നിരവധി ജീവകരുണ്യ - സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
കോവിഡ്, 2018ലെ പ്രളയം, റഷ്യ - യുക്രെെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ തന്നെ വേൾഡ് മലയാളി ഫെഡറേഷൻ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യുക്രൈയ്നിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായമെത്തിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേൾഡ് മലയാളി ഫെഡറേഷന് ലഭിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഡബ്ല്യുഎംഎഫ് നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവൻഷൻ വേദിയിൽ നടക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
നടി ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്കാരിക നേതാക്കളും 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
Kerala
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.
അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.
തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.
പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശsരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്.
രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡി എഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയുള്ള വ്യാജ വോട്ട് പരാതിയിൽ കോടതി നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര ബൂത്തിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേർത്തു എന്നാണ് എന്നാണ് പരാതി.
സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ വഴിയാണ് വോട്ട് ചേർത്തതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാണ് പരാതി.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
Kerala
ന്യൂഡൽഹി: കേരള രാഷ്ട്രീയം മാറുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡൽഹിയിൽ സുരേഷ്ഗോപി.
പാർലമെന്റിലെ ഇരുസഭകളിലേയും എംപിമാർക്ക് ജിലേബി നൽകിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത് ബിജെപിയുടെ വലിയ മുന്നേറ്റമായാണ് വിലയിരുത്തൽ.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
Kerala
തൃശൂർ: എക്കാലത്തും തൃശൂരുകാരനായി ഉണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനത്തെ കബളിപ്പിക്കാനാണെന്നു തെളിഞ്ഞെന്നു സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തുമാണ് സുരേഷ് ഗോപി വോട്ടുചെയ്തത്.
തൃശൂരിന്റെ എംപിയെന്ന നിലയിൽ തികഞ്ഞ പരാജയമാണെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
Kerala
തൃശൂർ: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും തൃശൂരിലെ ജനതയെ വഞ്ചിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സുരേഷ് ഗോപി ശാസ്തമംഗലത്തു വോട്ട് രേഖപ്പെടുത്തിയതു സംബന്ധിച്ച വിവാദത്തിൽ പത്രക്കുറിപ്പിലാണ് പ്രതികരണം.
താൻ തൃശൂരിന്റെ സ്വന്തമാണെന്നും ഇവിടെയാണു തന്റെ ഗൃഹമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ വഞ്ചനയുടെ മുഖം ഒരിക്കൽകൂടി വ്യക്തമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടു ചേർക്കുകയും രേഖപ്പെടുത്തുകയുംചെയ്ത സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തു വോട്ട് ചെയ്തിരിക്കുന്നു.
വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും കെ.ജി. ശിവാനന്ദൻ കുറ്റപ്പെടുത്തി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടിക രണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
"സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട് വിറ്റു. അദ്ദേഹം തൃശൂരില്‍ പുതിയ വീട് നോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്താണ്.'-ഗോപാലകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന് ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
"നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനിൽ കുമാർ കുട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.
Kerala
പന്തളം: മനുഷ്യർ വിശ്വാസം പേറുന്ന മണ്ണാണ് ശബരിമലയെന്നും അത് ഹൈന്ദവന്റെ മാത്രം അവകാശമല്ലന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തളത്ത് എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്തി, ആചാരം, വിശ്വാസപ്രമാണം എന്നിവയിൽ രാഷ്ട്രീയമില്ല, ശുദ്ധമായ മതേതരത്വത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ കളങ്കമില്ലാത്ത നിർവഹണണം എന്റെ അവകാശമാണന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണ മേനോൻ, പന്തളം പ്രതാപൻ, കെ. ബിനുമോൻ, അച്ചൻകുഞ്ഞ് ജോൺ, സുശീല സന്തോഷ്, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
Kerala
തൃശൂര്‍: പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മൂന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു
കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പിഎം ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും സുരേഷ് ഗോപി ചോദിച്ചു.
Movies
ഭരത്ചന്ദ്രൻ ഐപിഎസ് വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ജനുവരിയിൽ എത്തുന്നു. നൂതന സാങ്കേതിക മികവിൽ 4k അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്തു കൊണ്ടാണ് കമ്മീഷണർ എത്തുന്നത്.
രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മീഷണർ. സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രൻ ഐപിഎസ്.
സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് ഈ ചിത്രം നിർമിച്ചത്. രതീഷ്, ശോഭന, രാജൻ പി.ദേവ്, വിജയ രാഘവൻ, ബൈജു സന്തോഷ്,ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പുതിയ കമ്മീഷണറിൽ പശ്ചാത്തല സംഗീതം പുനരാവിഷ്ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോൺസാണ്. സംഗീതം - രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. കലാസംവിധാനം - ബോബൻ.
4K റീമാസ്റ്ററിംഗ് നിർമാണം -ഷൈൻ വി.എ., മെല്ലി വി.എ.,ലൈസൺ ടി.ജെ. ഡിസ്ടി ബ്യൂഷൻ ഹെഡ് - ഹർഷൻ ടി. കളറിംഗ്- ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സിംഗ് - ഹരി നാരായണൻ. മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. പിആർഒ-വാഴൂർ ജോസ്.
Movies
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ എത്തി.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Kerala
തൃശൂർ: അന്വേഷണം എങ്ങനെ പോകുന്നുവെന്നു പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ഡൽഹിയിലെ കാർ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ടുതവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവാണ് സ്ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണു നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല.
പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
District News
തൃശൂർ: തൃശൂരിന്റെ വികസനത്തിനായുള്ള പദ്ധതികൾക്കു കേന്ദ്രസർക്കാരിനൊപ്പം വ്യവസായസമൂഹത്തിന്റെ വിശാലമായ പിന്തുണകൂടി വേണമെന്നു കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന്റെ ഭാഗമായി ഇനിയും നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ വികസനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ചേംബർ ഹാളിൽ നടന്ന ചർച്ചയിൽ ചേംബർ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വൈസ് പ്രസിഡന്റ് റാഫി പൊന്തേക്കൻ, ട്രഷറർ ഷൈൻ തറയിൽ തുടങ്ങിയവർ പങ്കാളികളായി.
ചേംബർ വിമൻസ് വിംഗ്, യൂത്ത് വിംഗ്, ഫ്രണ്ട്സ് ഓഫ് ചേംബർ തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്തു.
Movies
രഞ്ജിത്തിന്റെ തിരക്കഥയിൽ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം സാങ്കേതിക മികവിന്റെ അകമ്പടിയോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്യപ്പെടുകയാണ്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകുമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ. കലാസംവിധാനം - ബോബൻ. മേക്കപ്പ് -സി.വി. സുദേവൻ. കോസ്റ്റ്യം ഡിസൈൻ - എസ്. ബി. സതീശൻ. ക്രിയേറ്റീവ് വിഷനറി ഹെഡ് - ബോണി അസനാർ. കോറിയോഗ്രാഫി - കല, ബൃന്ദ. അറ്റ്മോസ് മിക്സ് - ഹരി നാരായണൻ. കളറിസ്റ്റ് - ഷാൻ ആഷിഫ്. പ്രൊജക്റ്റ് മാനേജ്മെന്റ് ജിബിൻ ജോയ് വാഴപ്പിള്ളി. സ്റ്റുഡിയോ - ഹൈ സ്റ്റുഡിയോ. മാർക്കറ്റിംഗ് - ഹൈപ്പ്. ഡിസൈൻ - അർജുൻ മുരളി, സൂരജ് സുരൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്സ് മീഡിയാ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Kerala
തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി.
തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള "എസ്ജി കോഫി ടൈംസ്' എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര് പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണന്നു പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്.
മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂര്‍: പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു പദ്ധതി വന്നുവെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്നും വൈകിയാണെങ്കിലും പദ്ധതിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നതാണ് നോക്കേണ്ടത്. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. അവര്‍ക്ക് ഇതിലൂടെ ഗുണം ഉണ്ടാകും.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കോണ്‍ഗ്രസിന് അവരുടെ അവകാശമുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശമുണ്ട്.
എന്നാൽ ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്. എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാവട്ടെയെന്നും രാജ്യത്തിന്റെ വികനസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം നൽകാനെത്തിയ ആളാണ് വാഹനം തടഞ്ഞത്.
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു. പള്ളിക്കത്തോട്ടിൽ കലുങ്ക് സംവാദം ഒരു മണിക്കൂർ നടന്നിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾ നിവേദനം നൽകിയില്ല.
അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.
Kerala
കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന് എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്ന് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പരാമര്‍ശനത്തിനും സുരേഷ് മറുപടി നൽകി. സി. സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും കണ്ണൂരിലേക്ക് കൈയെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ എല്ലാകാര്യവും തുറന്നുപറയുന്നയാളാണ്. കേരളത്തിൽ ഇപ്പോള്‍ ഒരു പ്രശ്നം ഉണ്ട്. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു.
ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ വിശദീകരണം നൽകുന്നില്ല. പ്രജാ വിവാദവും സ്വർണ ചർച്ചയും മുക്കാനാണ് ഇത്തരം നടപടികൾ. എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
"നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം'.- കേന്ദ്ര മന്ത്രി പറഞ്ഞു.
"പ്രജകളാണ് ഇവിടെ രാജാക്കൻമാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരൽചൂണ്ടി പ്രജകൾ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നത്'.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎൽഎയുടെ വീട്ടിൽ കയറി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ബോർഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്. എംഎൽഎയുടെ വീട്ടിൽ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം.
അതിന് നിങ്ങളുടെ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് സാധിക്കുന്ന എംഎൽഎ നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
"നമ്മുടെ കുട്ടികൾ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികൾക്ക് മതത്തെ കുറിച്ച് പഠിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.
Kerala
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നു. കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെയാണ് രമേശിന്റെ പ്രസ്താവന.
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യുമെന്നും രമേശ് വ്യക്തമാക്കി.
Kerala
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ചും കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള് എത്ര കണ്ടതാണ്- എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
Kerala
തൃശൂർ: വയോധികന്റെ വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ. പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്.
ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്.
എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.
രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസന്വേഷണം പുനരാരംഭിക്കാൻ സാധിക്കും.
Kerala
തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലിയല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറയുന്നു.
<b>സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം</b>
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാൻ കാരണം അവർക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ...
കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ടുകൊണ്ടിരുന്നു ആളുകൾ ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വച്ച് നൽകാൻ ഇറങ്ങിയല്ലോ... ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.
Kerala
തൃശൂർ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.
അതേസമയം അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാൽതന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും.
Kerala
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താന്‍ മന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഉന്നയിച്ച വിഷയങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറയും. ഞാന്‍ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാന്‍ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി, അവരോട് അങ്ങോട്ട് പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
തൃശൂരില്‍ ശക്തൻ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കെഎസ്ആർടിസി ബസ് ഇടിച്ച് മുൻപ് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയാണ് ഇത് പുനർനിർമിച്ചത്. ചിങ്ങം ഒന്നിന് ശക്തൻ തമ്പുരാന് ഹാരം അണിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Kerala
തൃശൂര്‍: വോട്ട് ക്രമക്കേട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെത്തി അദ്ദേഹം 9.30 ഓടെ വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ആശുപത്രിയിലെത്തിയ സുരേഷ് ഗോപി ചൊവ്വാഴ്ച രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദർശിച്ചു. അതേസമയം, മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം മടങ്ങുന്ന വഴി "ഇത്രത്തോളം സഹായിച്ചതിനു നന്ദി' എന്നു മാത്രം പ്രതികരിക്കുകയും ചെയ്തു.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിഓയിൽ ഒഴിച്ച തന്റെ ക്യാമ്പ് ഓഫീസിലേക്കാണ് സുരേഷ് ഗോപി പോയത്.